കാലുകള്‍ കൊണ്ട് ഭൂമിയില്‍
അടയാളങ്ങള്‍ ചാര്‍ത്തി നടക്കുന്ന
കൊമ്പനെ അറിയില്ലേ
തന്‍റെ ഭാരം കൊണ്ട്
ഭൂമിയമ്മക്കു നോവുമോ
എന്നാണതിന്‍റെ തിടുക്കം.
വലുതിന്‍റെ നാട്യങ്ങളില്ലാത്തവന്‍
കുഴിയാനയുടെ കുസൃതിപോലുമില്ലാത്ത
പാവത്താന്‍.
മേനിപോലെ
എന്‍റെ മനസ്സും വലുത്
കൊമ്പുകള്‍
വെറും അലങ്കാരം
ചുമരില്‍ തൂക്കിയിട്ട
ഐശ്വര്യത്തിന്‍റെ ഉടവാള്‍.
മസ്തകങ്ങള്‍
സഹ്യന്‍റെ കൊടുമുടികള്‍
ക്ഷമയുടെ പര്‍വ്വതങ്ങള്‍.
തുമ്പിക്കൈ
നിന്‍റെ ആജ്ഞകള്‍ക്ക്
ഉയര്‍ത്തുവാനും താഴ്ത്തുവാനും
ശ്വാസത്തിന്‍റെ ദീര്‍ഘദൂരം.
ചെവിക്കുടകള്‍
നിനക്ക് വന്‍വിശറി
എനിക്ക് അസഹ്യ കേള്‍വിയെമറക്കാന്‍
വൃഥാവ്യായാമം.
കുന്നുപോലുള്ള ശരീരത്തില്‍
കയറുകയും ഇറങ്ങുകയുമാവാം
അനാവശ്യ സ്പര്‍ശനങ്ങള്‍
എനിക്കു ചൊറിയുമെങ്കിലും
എന്‍റെ കണ്ണിലേക്കു മാത്രംനോക്കരുത്.
അവിടെ കാനനഭംഗി കാണാം
പച്ചയുടെ ഇരുട്ട്.
എന്‍റെ ഉത്സവക്കാഴ്ച്ച
നിനക്ക് ദുസ്വപ്നം.
അരുവികളുടെ കുത്തൊഴുക്ക്
ഈര്‍പ്പമുള്ള കാടിന്‍റെ സ്ത്രൈണത
കരിമ്പിന്‍റെയും ഈറ്റയുടെയും രുചി
പെണ്ണാനയുടെ ഗന്ധം
പുല്‍മേടുകളുടെ ഇറക്കം
കുന്നിന്‍ പുറങ്ങളുടെ കയറ്റം
പിഴുതെറിഞ്ഞ കാനന വന്യത
ഇടിമുഴക്കങ്ങള്‍, പേമാരികള്‍
എന്‍റെ കണ്ണില്‍ നിന്നും
ഊര്‍ന്നിറങ്ങുന്ന
മിഴിനീര്‍ തുടക്കാന്‍ മുതിരേണ്ട
അതില്‍ സഹ്യന്‍റെ ഉപ്പുണ്ട്
പൊള്ളിയേക്കും.
കാതടപ്പിക്കുന്ന നിന്‍റെ സംഗീതോത്സവം
പന്തങ്ങളുടെ തീവ്രത
എനിക്കസഹ്യം തന്നെ.
എന്‍റെ മസ്തകം പിളര്‍ന്ന്
ക്ഷമ കെട്ടുപോകുന്നുവെങ്കില്‍
വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും.
- Show quoted text -
