ജാലകം - Show quoted text - ജീവിതഗാനം

Wednesday, February 22, 2012

ചേനക്കാര്യം


കാലുകള്‍ കൊണ്ട്‌ ഭൂമിയില്‍
അടയാളങ്ങള്‍ ചാര്‍ത്തി നടക്കുന്ന
കൊമ്പനെ അറിയില്ലേ
തന്‍റെ ഭാരം കൊണ്ട്‌
ഭൂമിയമ്മക്കു നോവുമോ
എന്നാണതിന്‍റെ തിടുക്കം.
വലുതിന്‍റെ നാട്യങ്ങളില്ലാത്തവന്‍
കുഴിയാനയുടെ കുസൃതിപോലുമില്ലാത്ത
പാവത്താന്‍.
മേനിപോലെ
എന്‍റെ മനസ്സും വലുത്‌

കൊമ്പുകള്‍
വെറും അലങ്കാരം
ചുമരില്‍ തൂക്കിയിട്ട
ഐശ്വര്യത്തിന്‍റെ ഉടവാള്‍.

മസ്തകങ്ങള്‍
സഹ്യന്‍റെ കൊടുമുടികള്‍
‍ക്ഷമയുടെ പര്‍വ്വതങ്ങള്‍.

തുമ്പിക്കൈ
നിന്‍റെ ആജ്ഞകള്‍ക്ക്‌
ഉയര്‍ത്തുവാനും താഴ്ത്തുവാനും
ശ്വാസത്തിന്‍റെ ദീര്‍ഘദൂരം.

ചെവിക്കുടകള്‍
നിനക്ക്‌ വന്‍വിശറി
എനിക്ക്‌ അസഹ്യ കേള്‍വിയെമറക്കാന്‍
വൃഥാവ്യായാമം.

കുന്നുപോലുള്ള ശരീരത്തില്‍
കയറുകയും ഇറങ്ങുകയുമാവാം
അനാവശ്യ സ്പര്‍ശനങ്ങള്‍
എനിക്കു ചൊറിയുമെങ്കിലും

എന്‍റെ കണ്ണിലേക്കു മാത്രംനോക്കരുത്‌.
അവിടെ കാനനഭംഗി കാണാം
പച്ചയുടെ ഇരുട്ട്‌.
എന്‍റെ ഉത്സവക്കാഴ്ച്ച
നിനക്ക്‌ ദുസ്വപ്നം.
അരുവികളുടെ കുത്തൊഴുക്ക്‌
ഈര്‍പ്പമുള്ള കാടിന്‍റെ സ്ത്രൈണത
കരിമ്പിന്‍റെയും ഈറ്റയുടെയും രുചി
പെണ്ണാനയുടെ ഗന്ധം
പുല്‍മേടുകളുടെ ഇറക്കം
കുന്നിന്‍ പുറങ്ങളുടെ കയറ്റം
പിഴുതെറിഞ്ഞ കാനന വന്യത
ഇടിമുഴക്കങ്ങള്‍, പേമാരികള്‍

എന്‍റെ കണ്ണില്‍ നിന്നും
ഊര്‍ന്നിറങ്ങുന്ന
മിഴിനീര്‍ ‍തുടക്കാന്‍ മുതിരേണ്ട
അതില്‍ സഹ്യന്‍റെ ഉപ്പുണ്ട്‌
പൊള്ളിയേക്കും.

കാതടപ്പിക്കുന്ന നിന്‍റെ സംഗീതോത്സവം
പന്തങ്ങളുടെ തീവ്രത
എനിക്കസഹ്യം തന്നെ.
എന്‍റെ മസ്തകം പിളര്‍ന്ന്
ക്ഷമ കെട്ടുപോകുന്നുവെങ്കില്‍
വിചാരണ നിന്നില്‍ നിന്നും തുടങ്ങുക
നിന്‍റെ സ്വാര്‍ത്ഥതയില്‍ നിന്നും.

Sunday, February 19, 2012

നഷ്ട്ടം.


ദേശം വിട്ടു 
പറന്നു പോകുന്ന കിളികള്‍
കിതപ്പാറ്റാന്‍ പറന്നിരുന്ന 
വന്മരത്തെ
യാത്രക്കിടയില്‍ 
മറന്നു പോകുന്നു.
മരം 
കിളിയുപേക്ഷിച്ച തൂവലിനേയും
മൃദുസ്പര്‍ശത്തെയും 
ഓര്ത്തുവെക്കുന്നു.
പറന്നുപോകുന്ന പറവകളോട്, 
മേഘങ്ങളോട്,
അസ്തമിച്ചുപോകുന്ന ദിനങ്ങളോട്
മരം 
കിളിയെക്കുറിച്ചു ചോദിച്ച്
ആകാശം നോക്കി നെടുവീര്‍പ്പിടുന്നു. 
ശിഖരങ്ങളും 
തായ്ത്തടിയും നഷ്ട്ടപ്പെട്ട
കുറ്റിമരമായി 
മരണത്തിന്റെ 
ചിതല്‍ തീറ്റയായി 
സ്വയം നഷ്ട്ടപ്പെടുമ്പോഴും
വേരുകള്‍ ഭൂമി തുളച്ച്
തുളച്ച് 
കിളിയുടെ ഓര്‍മ്മകളെ തേടുകയാണ്.
വേദനയുടെ മുറിപ്പാടില്‍
നിന്റെ മുനയുള്ള ചുണ്ടുകള്‍ കൊത്തുമ്പോള്‍
നീറുന്ന ഒരുനിമിഷത്തിന്റെ 
നീറ്റലിനായി ജീവിതം നീളുകയാണ്. 

Tuesday, February 14, 2012

ശവം


വഴിയില്‍ ഒരു ശവം
നായ്ക്കള്‍ പോലും തൊടാന്‍ അറയ്ക്കും;
ജീവിച്ചിരുന്നപ്പോള്‍
ഭീരുവായിരുന്നു.

Sunday, January 29, 2012

അമ്മ

അടുപ്പില്‍ കത്തിയതും
കലത്തില്‍ വെന്തതും
ഉണ്ണികള്‍ക്ക്
അപ്പമായി വിളമ്പിയതും
കഥയും കവിതയുമായി ഉറങ്ങിയതും
അവളാണ്.
ഉണ്ണികളുടെ കണ്ണുകളില്‍ വിരിഞ്ഞ
സ്വപ്‌നങ്ങള്‍ കൊണ്ടാണവള്‍
മാല കോര്‍ത്തത്.
ഉണ്ണിക്കാലടികളില്‍ നോക്കിയാണവള്‍
കാലഗണന നടത്തിയത്.
പുകയാതെ അവള്‍ നിന്നു കത്തുമ്പോള്‍
പുര നിറയെ വെളിച്ചം.

Wednesday, January 25, 2012

ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മ


നീ അരികില്‍ വരുമ്പോള്‍ 
ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മകള്‍.
ഞാന്‍ നിന്നെ ഉമ്മവെച്ചുകൊണ്ടിരിക്കുന്നു. 
നീ ചിരിക്കുമ്പോള്‍, 
കവിളിണകളിലെ പവിഴങ്ങളായി എന്റെ ഉമ്മകള്‍. 
നീ കരയുമ്പോള്‍, 
കൈലേസായി എന്റെ ഉമ്മ ആശ്വസിപ്പിക്കുന്നു.
നിന്റെ നിശ്വാസത്തെ, 
ഞാന്‍ ഉമ്മകൊണ്ട് തണുപ്പിക്കുന്നു.
നിന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെ, 
എന്റെ ഉമ്മകള്‍ നിയന്ത്രിക്കുന്നു.
നിന്റെ ആകാംക്ഷകളെ, 
എന്റെ ഉമ്മയുടെ അതിരില്‍ ഞാന്‍ തളച്ചിടുന്നു.
നിന്റെ ഉടല്‍ വിയര്‍പ്പിനെ,  
ഞാന്‍ ഉമ്മകള്‍ കൊണ്ട് തുടച്ചു നീക്കുന്നു.
നിന്റെ ഉഷ്ണത്തിനുമേല്‍,
ഞാനൊരു ഉമ്മവിശറിയായി വീശുന്നു.
മഴയില്‍ നീ നില്‍ക്കുമ്പോള്‍, 
ഉമ്മകളുടെ കുടയില്‍ നിന്നെ ഞാന്‍ കരുതി വെക്കുന്നു.
നിനക്ക് വിശക്കുമ്പോള്‍,
ഉമ്മകള്‍  തിന്നാന്‍ തരുന്നു.
നിനക്കണിഞ്ഞൊരുങ്ങുവാന്‍,
ഉമ്മകള്‍ കോര്‍ത്ത സുഗന്ധമാല. 
നിന്റെ സിന്ധൂരത്തില്‍,
ഉമ്മകൊണ്ടൊരു തൊടു കുറി.
നിന്റെ പാദങ്ങളില്‍, 
ഉമ്മകളുടെ പാദസര കിലുക്കം.
നിനക്ക് ഉടുക്കുവാന്‍,
ഉമ്മകള്‍ തുന്നി ചേര്‍ത്ത പട്ടുചേല.
നീ മുറുക്കിചുവപ്പിച്ചത് 
എന്റെ ഉമ്മകള്‍.
ഉറക്കം വരാത്ത നിന്റെ രാത്രികള്‍ക്ക്, 
എന്റെ ഉമ്മകളുടെ ഉറക്ക് പാട്ട്.
നിന്റെ സ്വപ്നങ്ങളില്‍,
എന്റെ ഉമ്മകളുടെ നറുതേന്‍.
മഞ്ഞുകാലത്ത് തണുപ്പ് വീഴാന്‍ തുടങ്ങുമ്പോള്‍, 
ഉടലാകെ ഉമ്മവെച്ചുകൊണ്ട് ഞാന്‍ നിനക്ക് ചൂട് പകരുന്നു.

"രക്തമുറക്കുന്ന തണു തണുത്ത ശൈത്യകാലക്കാറ്റേ, 
എന്റെ ചുണ്ടുകളുടെ ചൂടില്‍ 
നിന്നെ ഞാന്‍ ഉഷ്ണവാതമായി
പരിവര്‍ത്തനം ചെയ്യും.
എന്റെ പ്രണയിനിയെ ചൂട് പിടിപ്പിക്കുന്ന 
തീ ചുണ്ടുകളാണ്... "

Wednesday, January 18, 2012

"പുത്തന്‍ ഇക്കിളികള്‍ക്ക് കാതോര്‍ക്കുക"

പൊറിഞ്ചുവേട്ടാ
വട്ടിയില്‍ എന്തുണ്ട്‌ മീനുകള്‍?
അയല, ചാള, കണമ്പ്‌, വെളൂരി!
പുതിയതരം മീനൊന്നും പിടിക്കുന്നില്ലേ മുക്കുവര്‍?

കടലിങ്ങനെ ആഴത്തിലും പരപ്പിലും കിടന്നിട്ടും
വലയില്‍ കടലിനെ അരിച്ചെടുത്തിട്ടും
എന്തേ പുതിയതൊന്നും കുടുങ്ങിയില്ല.
എത്റനാളായി ഇതേ മീനുകള്‍
പൊരിച്ചും പൊള്ളിച്ചും
കറിവെച്ചും കഴിക്കുന്നു.
മീന്‍ തിന്നുമ്പോള്‍
പുതിയാതൊന്നു തിന്നണം
അതിന്‍റെ മാംസം ചവച്ച്‌
മുള്ളുവലിച്ചൂരുന്നതിന്‍റെ ത്രില്ല്
നിങ്ങള്‍ക്കറിഞ്ഞുകൂട.

അടുക്കളയില്‍ അമ്മവേവിക്കുന്നത്‌
എന്നും ചോറുതന്നെ
മടുത്തുപോയി
ഈ പഴഞ്ചന്‍ ആഹാര രീതികള്‍
ഒരു ദിവസം ചൈനീസ്‌
മറ്റൊരുദിവസം അമേരിക്കന്‍
അങ്ങനെ ഭൂഖണ്ഡങ്ങള്‍ മറികടക്കുന്ന
തീറ്റശൈലികള്‍ വളര്‍ത്തിയെടുക്കണം
അവിടെയാണ്‌ പുതുമയുള്ളരുചികള്‍
വെന്തു പൊങ്ങുന്നത്‌.

ദരിദ്ര നാരായണാ
നിനക്കെന്നും വിശപ്പോ?
മനുഷ്യര്‍ക്കെന്തെല്ലാം വികാരങ്ങളുണ്ട്‌?
നീ ഇപ്പോഴും അരച്ചാണ്‍ വയറിന്‍റെ അടിമ.
നീ ഒട്ടും അപ്ഡേറ്റ്‌ അല്ല.

ഹേ കഥാകാരാ...
എവിടെ നിന്‍റെ കഥയില്‍ പുതുമ?
അതേ പഴയ വിഷയങ്ങള്‍
പ്റണയം, വിരഹം, ഗൃഹാതുരത,
വഞ്ചന, പക, ഒളിച്ചോട്ടം,
ദാരിദ്ര്യം, നിരാശ, വര്‍ഗ്ഗീയത,
ദേശസ്നേഹം, വിപ്ളവം, കരുണ
വക്രിച്ചും വിസ്തരിച്ചും
അവസാനത്തേത്‌ ആദ്യം പറഞ്ഞും
ആദ്യത്തേത്‌ അവസാനം പറഞ്ഞും
ഭാഷകൊണ്ടുള്ള കുരങ്ങുകളി.
ഞാനൊന്നും
അറിയുന്നില്ലെന്നാണു നിന്‍റെ നാട്യം.

പറയുമ്പോള്‍ ഒരു പുതിയ കഥപറയണം
ചൊല്ലുമ്പോള്‍ ഒരു പുതിയ കവിത
വരക്കുമ്പോള്‍ ഒരു പുതിയ ചിത്റം
ചിരിക്കുമ്പോള്‍ ഒരു പുതിയ ചിരി
കരയുമ്പോള്‍ ഒരു പുതിയ കരച്ചില്‍
ആടുമ്പോള്‍ ഒരു പുതിയ ആട്ടം
പാടുമ്പോള്‍ ഒരു പുതിയ പാട്ട്‌...

എങ്കിലേ
ഞങ്ങളുടെ എമ്പക്കം നിറഞ്ഞ കുക്ഷിയില്‍
‍ഇക്കിളി വിടരൂ...

Sunday, January 8, 2012

യക്ഷി

കനത്തു പെയ്യും മഴയില്‍,
നനഞ്ഞു പനിച്ചു
വിറച്ചു നില്‍ക്കും
രാത്രി നഗരത്തിന്‍
അനാഥത്തെരുവില്‍,
പീടികത്തിണ്ണയില്‍,
ഉറക്കം വരാത്തവന്റെ
കീറപ്പായയില്‍-
യക്ഷി.

നൂറും വെറ്റിലയും ചോദിക്കാതെ
കണ്‍നിറയെ നിലാവും
കാരുണ്യവുമായി
അവന്റെ പായ് തലയ്ക്കിലിരിക്കുന്നു-
യക്ഷി.

ഉണ്ണീ
ഉറങ്ങൂ...
ഉറങ്ങൂ...
എന്നവള്‍ നെറുകയില്‍ തലോടി.

തേറ്റകളുള്ള പല്ലുകളോ
ചുവന്ന കണ്ണുകളോ
ഇല്ലാത്തവള്‍,
ചന്ദന ഗന്ധവും
മുലപ്പാലിന്‍ ചിരിയുമായി
പാലപ്പൂ പോലൊരു
പാതിരാ യക്ഷി.